അംഗപരിമിതനെ ജീപ്പിലേക്ക് പിടിച്ചുതള്ളിയ എസ് ഐ ക്കെതിരെ പുനരന്വേഷണം
അംഗപരിമിതനെ ജീപ്പിലേക്ക് പിടിച്ചുതള്ളിയ എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പൊലീസ് ജീപ്പിനകത്തേക്ക് പിടിച്ചു തള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്ന പരാതിയിലാണ് ബാലരാമപുരം എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. അംഗപരിമിതനായ വ്യക്തിയുടെ തല ജീപ്പിലിടിച്ച് താഴെ വീണത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
സിവിൽ സംബന്ധമായ തർക്കത്തിൽ ബാലരാമപുരം എസ് ഐ ജാഗ്രതയോടു കൂടിയല്ല പ്രവർത്തിച്ചതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. തിരുമല വലിയവിള സ്വദേശി ഷംനാദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് സ്വന്തമായി വീടില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാലരാമപുരം തേമ്പാമൂട്ടിൽ വീട് നിർമ്മാണം നടക്കുന്നതിനിടയിൽ 2021 ഒക്ടോബർ 20 ന് വൈകിട്ട് ബാലരാമപുരം എസ് ഐയും 3 പൊലീസുകാരും സ്ഥലത്തെത്തി അംഗപരിമിതനായ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതിയിൽ പറയുന്നു. അയൽവാസിയായ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി.